സ്റ്റിയറിംഗ് വീലിലെ മ്യൂസിക് കൺട്രോളും അരിവാ വളവിലെ അപകടവും
കൂട്ടുകാരായ നാലു പേർ ചേർന്ന് ഒരു അവധി ദിനം കൂട്ടുകാരന്റെ കാറിൽ വാഗമണ്ണിലേക്ക് പോവുകയാണ്. പാട്ട് വെച്ച് പാട്ടിനൊപ്പം ഏറ്റുപാടി താളം പിടിച്ചുള്ള യാത്ര. അക്കാലത്താണ് സാധാരണ ബജറ്റ് ഫ്രണ്ട്‌ലി ആയ കാറുകളിലേക്കൊക്കെ സ്റ്റിയറിംഗ് വീലിൽ ഒക്കെ മ്യൂസിക് കൺട്രോൾ വന്നു തുടങ്ങിയത്. ഞങ്ങളുടെ കാറിലും അതുണ്ട്. പെൻ ഡ്രൈവിൽ എടുത്തിട്ടിരിക്കുന്ന പാട്ടുകളിൽ വൈബില്ലാത്ത പാട്ടു വരുമ്പോൾ സ്റ്റിയറിംഗിലെ കൺട്രോൾ ഉപയോഗിച്ച് പാട്ട് മാറ്റി യാത്ര ഏതാണ്ട് പകുതി ദൂരം പിന്നിട്ടു.
ഒരു ചായ കുടിക്കാൻ വണ്ടി നിർത്തിയേ ശേഷം യാത്ര തുടർന്നേപ്പോൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് മറ്റൊരാൾ കയറി. അങ്ങനെ പോകുന്നതിനിടയിൽ കാറിലെ മ്യൂസിക് സിസ്റ്റത്തിന്റെ മോഡ് ഇടക്കിടയ്ക്ക് മാറിപ്പോകുന്നു. അത് ഒന്നുരണ്ട് തവണ മ്യൂസിക് സിസ്റ്റത്തിലെ മോഡ് ബട്ടൺ പ്രസ് ചെയ്ത് മാറ്റി. അപ്പോൾ പിന്നിലിരുന്ന വണ്ടിയുടെ ഓണർ പറഞ്ഞു - എടാ മോഡ് മാറ്റാൻ സ്റ്റിയറിങ്ങിൽ തന്നെ ബട്ടൺ ഉണ്ട് അത് വെച്ച് മാറ്റെടാ ..."
അധിക ദൂരം പോയില്ല. എഴുപത് എൺപത് കിലോമീറ്റർ വേഗതയിൽ പോകുന്ന വണ്ടി ഒരു വലിയ വളവിലേക്കെത്തി ഹെയർപിൻ പോലത്തെ ഒരു അരിവാൾ വളവ്. കൃത്യ സ്ഥലത്ത് തന്നെ മോഡ് വീണ്ടും മാറി. ഗിയറുമാറ്റി വളവു തിരിക്കുകയെന്ന ടാസ്ക് ഉള്ളതു കൊണ്ട് ഡ്രൈവർ കോ ഡ്രൈവർ സീറ്റിലിരുന്ന ജോസേട്ടനോട് പറഞ്ഞു. - " ജോസേട്ടാ ആ മോഡൊന്ന് മാറ്റിയേക്കെ...."
കേട്ടപാതി കേൾക്കാത്ത പാതി എന്നു തന്ന പറയാം. തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞു നിന്ന സ്റ്റീറിംഗ് രണ്ട് കൈ കൊണ്ടും പിടിച്ച് നിവർത്തി ജോസേട്ടൻ മോഡ് മാറ്റി. വണ്ടി നേരെ മതിലും പൊളിച്ച് രാവിലെ വീട്ടുപടിക്കലിരുന്ന് പത്രം വായിക്കുന്ന ചേട്ടന്റെ മുന്നിൽ ചെന്നു നിന്നു. ആ ചേട്ടൻ അയൽപക്കക്കാര കൂട്ടി നാലെണ്ണത്തെയും ആശുപത്രിയിലാക്ക് ട്രിപ്പിന്റെ തന്നെ മോസ് മാറ്റി.
നാലെണ്ണത്തിന്റെയും മുറിവുകളിൽ മരുന്ന് വെച്ച് കെട്ടി ക്വാഷ്വാലിറ്റിയിലെ ബെഡിൽ നിരത്തി കിടത്തി. നടുക്ക് എന്താ ഇപ്പം ഉണ്ടായേന്ന ഭാവത്തിൽ ജോസേട്ടൻ, വണ്ടിയുട ഓണർ " ഇങ്ങർക്കോ ബോധമില്ല നിനക്കാ ബ്രേക്ക് എങ്കിലും ചവിട്ടിക്കൂടാരുന്നോ..? " "അത് പിന്നെ സ്റ്റിയറിങ്ങിനു വേണ്ടിയുള്ള മൽപിടുത്തത്തിൽ ഞാൻ ആ കാര്യം അങ്ങ് വിട്ടു പോയെടാ... "
കാഷ്വാലിറ്റിയുടെ പുറത്ത് നിന്ന ആളുകളിലാരോ പറഞ്ഞു. വണ്ടി കിടക്കണ കിടപ്പ് കണ്ടാൽ പറയില്ല അതിനകത്ത് ന്ന് മിച്ചം വെല്ലോം കിട്ടിയെന്ന് .